ലക്‌നൗ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആരതിയ്‌ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ദിവസത്തിൽ മൂന്ന് നേരമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ആരതി ഉണ്ടായിരിക്കുക. ക്ഷേത്രത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ആരതി പാസിനായി ഭക്തർക്ക് അപേക്ഷിക്കാം. പാസ് ഓൺലൈനായി ജനറേറ്റ് ചെയ്തിന് ശേഷം ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് സ്വീകരിച്ച് ആരതിയിൽ പങ്കെടുക്കാമെന്ന് സെക്ഷൻ മാനേജർ ധ്രുവേഷ് മിശ്ര പറഞ്ഞു.
രാവിലെ 6:30ന് ശൃംഗാർ ആരതി, ഉച്ചയ്‌ക്ക് 12 ഭോഗ് ആരതി, രാത്രി 7:30 സന്ധ്യാ ആരതി എന്നിങ്ങനെയാണ് ആരതിയുടെ സമയം. ഓൺലൈനായി പാസ് എടുത്തവർക്ക് മാത്രമേ ആരതികളിൽ പങ്കെടുക്കാൻ സാധിക്കൂ. 30 പേർക്കാണ് ഓരോ ദിവസവും ആരതിയിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. ഭാവിയിൽ ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് പാസുകളുടെ എണ്ണവും വർദ്ധിപ്പിക്കുമെന്ന് സെക്ഷൻ മാനേജർ വ്യക്തമാക്കി.
തിരിച്ചറിയൽ രേഖകളിലൂടെ മാത്രമേ ആരതിയ്‌ക്കുള്ള പാസ് എടുക്കാൻ സാധിക്കൂ. ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയാണ് ഇവ. ഈ രേഖകളിൽ ഒന്ന് കൈവശം വയ്‌ക്കേണ്ടതുണ്ട്. പാസും തിരിച്ചറിയൽ രേഖയും ഉദ്യോഗസ്ഥനെ കാണിച്ചതിന് ശേഷമേ ആരതിയ്‌ക്ക് പ്രവേശനം അനുവദിക്കൂ.