തിരുവനന്തപുരം: കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം.
ജയ്ഹിന്ദ് മാനേജിംഗ് ഡയറക്ടർ ബി.എസ് ഷിജുവിനോട് ബെംഗളൂരുവിലെ സിബിഐ ഓഫീസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11-നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകേണ്ടത്. ചാനലിൽ ശിവകുമാർ നടത്തിയിട്ടുള്ള നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ സമർപ്പിക്കണം. ക്രിമിനൽ നടപടിക്രമത്തിന്റെ 91-ാം വകുപ്പ് പ്രകാരമാണ് സിബിഐ നീക്കം.
കർണാടക ഉപമുഖ്യമന്ത്രി ശിവകുമാറും ഭാര്യ ഉഷയും മകനും മറ്റ് കുടുംബാംഗങ്ങളും ജയ്ഹിന്ദ് ചാനലിൽ നടത്തിയ നിക്ഷേപങ്ങൾ, ഇവർക്ക് നൽകിയ ലാഭവിഹിതം, ഓഹരി ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് സിബിഐ തേടിയിട്ടുള്ളത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ശിവകുമാറിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റാലിക്കിടെ തടിച്ചുകൂടിയ പ്രവർത്തകരിലേക്ക് നോട്ടുകെട്ടുകൾ എറിഞ്ഞുകൊടുത്ത് വൻ വിവാദത്തിലായ കോൺഗ്രസ് നേതാവുകൂടിയാണ് ഡി.കെ ശിവകുമാർ.