മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ 12 -മത്തെ കടൽപ്പാലവുമാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്.
22 കിലോമീറ്ററാണ് കടൽപ്പാലത്തിന്റെ നീളം. തെക്കൻ മുംബൈയിലെ ശിവരിയിൽ നിന്ന് ആരംഭിച്ച് താനെ ക്രീക്ക്, നവി മുബൈയ്‌ക്ക് സമീപം ചിർലെ വരെയാണ് പാലം കടന്നു പോകുന്നത്. 2018 ലാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ പണികൾ ആരംഭിച്ചത്. ഈ പദ്ധതി 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്നാണ് അറിയിച്ചത്. എന്നാൽ കോറൊണ മഹാമാരി വിതച്ച പ്രശ്‌നങ്ങളെ തുടർന്ന് പദ്ധതി പൂർത്തിയാക്കാൻ 8 മാസം കൂടി വൈകുകയായിരുന്നു.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കുന്നതോടെ പ്രതിദിനം 70,000 വാഹനങ്ങൾ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 കിലോമീറ്റർ വേഗതയിൽ ഈ വഴി വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കും. അതേസമയം പാലത്തിന്റെ ടോൾ നിരക്കുകൾ സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകാൾ അനുസരിച്ച് പാസഞ്ചർ കാറുകൾക്ക് 250/ 300 രൂപ വരെ ഈടാക്കാനാണ് സാധ്യത. ചരക്ക് വാഹനങ്ങളുടെ നിരക്ക് ഇതിലും കൂടിയേക്കാനും സാധ്യതയുണ്ട്.
17,843 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരി പാലം ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നാണ്. കൂടാതെ 22 കിലോമീറ്റർ ദൂരം 15 മിനിറ്റിനുള്ളിൽ മറികടക്കാൻ ഇത് സഹായിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.















