ലക്‌നൗ: ഗുണ്ടാതലവനും ഷാർപ്പ് ഷൂട്ടറുമായ വിനോദ്കുമാർ ഉപാധ്യായ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകങ്ങളടക്കം 35 ലധികം കേസുകളിൽ പ്രതിയായ വിനോദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഗോരഖ്പൂർ പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രത്യേക ദൗത്യസംഘം താമസ സ്ഥലം വളഞ്ഞത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഇയാൾ പോലീസിന് നേരെ നിരവധി തവണ വെടിയുതിർത്തു. തുടർന്ന് പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്.
ഗോരഖ്പൂർ, ബസ്തി, സന്ത് കബീർനഗർ എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു വിനോദിന്റെ ഗുണ്ടാ സംഘം പ്രവർത്തിച്ചിരുന്നത്. ഇയാൾക്കെതിരെ 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടില്ല.
യുപി പോലീസ് തയ്യാറാക്കിയ മാഫിയ തലവൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ വിനോദ് ഉൾപ്പെട്ടിരുന്നു . കഴിഞ്ഞ ഏഴ് മാസമായി ഇയാളെ പിടികൂടാനുള്ള ശ്രമങ്ങളിലായിരുന്നു ദൗത്യ സംഘം. അയോദ്ധ്യ ജില്ലയിലെ പൂർവയിൽ താമസിക്കുന്ന വിനോദ് കുമാർ ഉപാധ്യായ 2005ലാണ് ആദ്യ കൊലപാതകം നടത്തിയത്. ഗുണ്ടാ തലവാനായ ജിത്‌നാരായൺ മിശ്രയാണ് അന്ന് കൊല്ലപ്പെട്ടത്.