കണ്ണൂർ: ചരിത്ര പുരുഷന്മാർക്ക് ആരാധകരുണ്ടാവുക സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുപാട് കഴിവുകൾ ഉള്ളയാളാണെന്നും എല്ലാവരും അംഗീകരിക്കപ്പെടുന്നയാളുമാണെന്നും അതുകൊണ്ട് തന്നെ ആരാധകർ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും പ്രകടമാണ്. ഇവിടെ കാണുന്നതിലപ്പുറം ജനസാഗരമാണ് അദ്ദേഹത്തിന്റെ ആ പ്രത്യേകതയെ ആരാധിക്കുന്നത്. ആ ആരാധനയുടെ ഭാഗമായിട്ട് ഉണ്ടാകുന്ന കലാസൃഷ്ടികളിലൊന്നാണ് കേരള സിഎം എന്ന വാഴ്‌ത്തുപ്പാട്ടെന്നും ഇപി ജയരാജൻ പറഞ്ഞു. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള ഒരുപാട് പേരുണ്ട്. അതൊക്കെ ഒരു കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യേകതയുള്ള ഇതിഹാസ പുരുഷൻമാരാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരൊക്കെ അങ്ങനെയാണ്.
വ്യക്തി ആരാധനയ്‌ക്ക് കമ്യൂണിസ്റ്റുകാർ എതിരാണെങ്കിലും വ്യക്തിത്വത്തെ മാനിക്കാതിരിക്കില്ല. ലെനിൻ, ചെഗുവേര എന്നിവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കേരള സിഎം എന്ന പേരിൽ യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി സ്തുതികൾ. കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ചൊരു സൂര്യൻ, തീയിൽ കുരുത്ത കുതിര എന്ന് തുടങ്ങി നിരവധി വിശേഷണങ്ങളാണ് ഗാനത്തിലുള്ളത്. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾവർഷമായിരുന്നു.