തൃശൂർ: പുതുവർഷത്തിൽ കേരളത്തിൽ രണ്ടാം സന്ദർശനത്തിനായെത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മറ്റ് മൂന്ന് വിവാഹങ്ങൾ കൂടെ നടക്കും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം കൂടാതെ മൂന്ന് മണ്ഡപങ്ങളിൽക്കൂടി താലികെട്ട് നടത്താൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.
കല്യാണ മണ്ഡപങ്ങൾ ഒഴിച്ചിടേണ്ടെന്ന തീരുമാനത്തിലാണ് മൂന്ന് വിവാഹങ്ങൾ കൂടി നടത്തുന്നത്. തീരുമാനത്തിന് എല്ലാവരും പിന്തുണയും നൽകിയിട്ടുണ്ട്. എല്ലാ വധൂവരൻമാരും പോലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. ജനുവരി 17-ന് രാവിലെ 8.45-നാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. അന്ന് 66 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുന്നത്.
നിയന്ത്രണസമയമായ രാവിലെ ഏഴിനും ഒൻപതിനുമിടയിൽ 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. അതിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത് ഉൾപ്പെടെ നാലു വിവാഹങ്ങളാണ് 8.45-ന് നടക്കുന്നത്. ആ സമയത്തെ വധൂവരൻമാരുടെ പേരുവിവരങ്ങളും അവരുടെ രേഖകളും പോലീസ് ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്. രാവിലെ 8.10-നാണ് നരേന്ദ്രമോദി ക്ഷേത്രദർശനത്തിലെത്തുന്നത്. അരമണിക്കൂർ ദർശനം കഴിഞ്ഞ് പുറത്തു കടക്കുകയും ചെയ്യും.















