തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ നടക്കാനിരുന്ന വിവാഹങ്ങൾ മാറ്റി വച്ചെന്ന കുപ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മ്യൂണിസ്റ്റുകാർ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിയിരിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി വരുന്നത് കൊണ്ട് ഒരു കല്യാണവും മാറ്റി വച്ചിട്ടില്ല. സമയത്തിൽ മാത്രമേ മാറ്റമുള്ളൂ. ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്ന് ദേവസ്വം ബോർഡും പോലീസും വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മികൾ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് സൈബർ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. മോദി വരുന്നതിനാൽ 12 വിവാഹം മുടങ്ങുമെന്നാണ് പുതിയ ഇടത് നരേറ്റീവ്.
ജാതകവും മുഹൂർത്തവും ആചരിക്കാനാവാതെ വിവാഹം മുടങ്ങേണ്ടി വരുന്ന വിശ്വാസികളെ ഓർത്ത് ലെഫ്റ്റ് പ്രൊഫൈലുകൾ പൊഴിക്കുന്ന കണ്ണീർ കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ പ്രളയസമാനമായ അവസ്ഥയായിരിക്കുകയാണ്. എന്നാൽ ഗുരുവായൂരപ്പന് മുമ്പിൽ വിവാഹം കഴിക്കാൻ മുഹൂർത്തമൊന്നും നോക്കാറില്ലെന്ന് അന്തങ്ങൾക്ക് അറിയാതെ പോയി.
പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തിൽ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വം ബോർഡും പോലീസും വ്യക്തമാക്കുകയും ചെയ്തു. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്ന് മലയാളികൾക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നിട്ടും എന്തിനാണ് കമ്മികളെ ഈ സത്യാനന്തര കാലത്ത് ഇത്തരം നട്ടാൽ മുളയ്‌ക്കാത്ത നുണകൾ പാടി നടന്ന് തേയുന്നത്? ഏതായാലും ആചാരങ്ങളെയും ജാതകത്തെയും മുഹൂർത്തത്തെയും പറ്റിയൊക്കെ രണ്ട് ദിവസം കൊണ്ട് പഠിച്ചതല്ലേ ഇനിയെങ്കിലും വിപ്ലവവായാടിത്തരം നിർത്തി നാരായണ നാമം ജപിക്കാൻ നോക്കൂ.. അങ്ങനെങ്കിലും മനസിനൊരു ശാന്തി വരട്ടെ.















