മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്‌ക്കും ഇടയിലാകും സർവീസ് നടത്തുക. വൈബ്രൻറ് ഗുജറാത്ത് ഉച്ചകോടിയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.
പദ്ധതിക്കായി ഭൂമി ഒരുക്കുന്ന ജോലി 270 കിലോമീറ്റർ ദൂരത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയിൽ പാത നിർമ്മിക്കുന്നത്. ബുള്ളറ്റ് ട്രെയ്നിന്റെ പരമാവധി വേഗം മണിക്കൂറിൽ 320 കിലോമീറ്ററാണ്. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
2017 സെപ്റ്റംബറിൽ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടൽ. നിർമാണം 2022-ൽ പൂർത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികൾ കാരണം കാലതാമസം നേരിട്ടു. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.















