എറണാകുളം: അമ്പലമേട് പോലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന ലോക്കപ്പ് മർദ്ദനത്തിന്റെ വീഡിയോ പുറത്ത്. എസ് ഐ പി.പി റെജി സ്റ്റേഷനിലെത്തിയ യുവാവിന്റെ മുതുകിൽ പലവട്ടം ഇടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എസ് ഐയോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മറ്റ് ചില ഉദ്യേോഗസ്ഥരാണ് ഈ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് വിവരം.
2023 ജനുവരി 23-ന് അമ്പലമേട് പോലീസ് സ്റ്റേഷനിൽ നടന്ന സ്റ്റേഷൻ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണിവ. ഭാര്യയേയും മക്കളേയും ഉപദ്രവിക്കുന്നുവെന്ന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെയാണ് എസ്ഐ മർദ്ദിക്കുന്നത്. വിഷയത്തിൽ ഇതുവരെയും എസ്ഐ റെജി പ്രതികരിച്ചിട്ടില്ല.
പോലീസ് സ്റ്റേഷനിലെ സിസിടിവി ഹാർഡ് ഡിസ്കിൽ ആറുമാസം വരെയാണ് ദൃശ്യങ്ങളുടെ സ്റ്റോറേജ് നിൽക്കുന്നത്. അതിനാൽ, സംഭവ സമയത്തോ ആറു മാസത്തിനുള്ളിലോ ആരോ കോപ്പിയെടുത്ത് സൂക്ഷിച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പോലീസുകാർക്കിടയിലെ
പ്രശ്നങ്ങളാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്ത് വരാനുള്ള കാരണമെന്നും സൂചനയുണ്ട്. പിപി റെജി കമ്മീഷണർക്ക് പരാതി നൽകിയതോടെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണത്തിത്തിന് സാധ്യതയുണ്ട്.