ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ ഭക്തരെ രാമക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ആറ് വലിയ പ്രവേശന കവാടങ്ങളാണ് നിർമ്മിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലായിരിക്കും കവാടങ്ങൾ അറിയപ്പെടുക.
ലക്നൗ-അയോദ്ധ്യാ പാതയിൽ നിർമ്മിക്കുന്ന കവാടം ശ്രീരാം ദ്വാർ എന്ന പേരിലും ഗോരഖ്പൂർ മുതൽ അയോദ്ധ്യ വരെയുള്ള പാതയിൽ നിർമ്മിക്കുന്ന കവാടം ഹനുമാൻ ദ്വാർ എന്നും അറിയപ്പെടും. ഗോണ്ട- അയോദ്ധ്യാ പാതയിലെ കവാടത്തിന് ലക്ഷ്മൺ ദ്വാർ എന്നാണ് നാമകരണം ചെയ്യുന്നത്.
പ്രയാഗ്രാജ് മുതൽ അയോദ്ധ്യ വരെയുള്ള പാതയിലെ കവാടം ഭരത് ദ്വാർ എന്നും അംബേദ്കർ നഗർ മുതൽ അയോദ്ധ്യ വരെയുള്ള പാതയിൽ നിർമ്മിക്കുന്ന കവാടം ജടായു ദ്വാർ എന്ന പേരിലും അറിയപ്പെടും. റായ്ബറേലി മുതൽ അയോദ്ധ്യ വരെയുള്ള പാതയിലെ കവാടം ഗരുൺ ദ്വാർ എന്നാണ് നാമം നൽകുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടക്കുന്ന ഏഴ് ദിവസത്തെ ചടങ്ങുകൾ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പ്രമുഖർ, വ്യവസായികൾ, സന്യാസിമാർ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ 7,000-ത്തിലധികം പേർ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കും. വിവിധ രാജ്യങ്ങളിലെ നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.