അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. വളരെ തരംതാഴ്ന്ന ഭാഷയിലാണ് ഇടത്-ഇസ്ലാമിസ്റ്റുകളും സാംസ്കാരിക നായകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന എഴുത്തുകാരും മലയാളത്തിന്റെ പ്രിയ ഗായികയെ അധിക്ഷേപിച്ചത്. ഗായികയ്‌ക്കെതിരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾക്കെതിരെ ജനങ്ങളും രംഗത്തു വന്നിരുന്നു. സംഭവത്തിൽ ശക്തമായി പ്രതികരിക്കുകയാണ് നടി കൃഷ്ണ പ്രഭ.
“ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്. രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല”.
“വിമർശിക്കാം.. അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ. തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം”- കൃഷ്ണ പ്രഭ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.















