കൊൽക്കത്ത: ബംഗാളിൽ എട്ട് മുതൽ 14 സീറ്റുകൾ വരെ വേണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് ഒരിക്കലും പ്രായോഗികമല്ലാത്ത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മമത, രണ്ട് സീറ്റിൽ കൂടുതൽ അവർക്കായി നീക്കി വയ്ക്കാനാകില്ലെന്നും വ്യക്തമാക്കി.
” ആവശ്യമെങ്കിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് പോരാടും. അതിന് മറ്റാരുടെയെങ്കിലും സഹായത്തിന്റെ ആവശ്യമില്ല. ഒറ്റയ്ക്ക് പോരാടാൻ നിങ്ങൾ തയ്യാറെടുക്കണമെന്നും” കാളിഘട്ടിൽ നടന്ന യോഗത്തിൽ മമത പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അധിക സീറ്റുകൾ കോൺഗ്രസിന് കൊടുത്താൽ അത് സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ എത്തിപ്പെട്ടേക്കാമെന്നും മമത ആരോപിച്ചു.
ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും, ഒരിക്കലും അവരെ അംഗീകരിക്കില്ലെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഡി മുന്നണിയുടെ പിൻബലമില്ലാതെ തന്നെ ബംഗാളിലെ 42 സീറ്റുകളിലും സ്വതന്ത്രമായി മത്സരിക്കുമെന്നും, സീറ്റ് വിഭജനത്തിൽ കൃത്യമായ കാഴ്ചപ്പാട് ഉണ്ടെന്നും ഇവർ പറയുന്നു. ” കഴിഞ്ഞ 34 വർഷമായി ഇടതുപക്ഷത്തോട് തൃണമൂൽ പോരാടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവരോട് ഇനിയും യോജിക്കാൻ കഴിയില്ല. ഇടതുപക്ഷം ആ സഖ്യത്തെയാകെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും” മമത ആരോപിച്ചു.