ബെംഗളൂരു: കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന പുണ്യരൂപം നിർമ്മിച്ച ശിൽപി അരുൺ യോഗിരാജിനെ ആദരിച്ച് കർണാടക ഗവർണർ ത്വാവാർചന്ദ് ഗെഹ് ലോട്ട്. ബെംഗ്ളൂരിവിലെ രാജ്ഭവനിലേക്ക് സ്വാഗതം ചെയ്താണ് അരുൺ യോഗിരാജിനെ ആദരിച്ചത്. കുടുംബത്തോടൊപ്പമാണ് യോഗിരാജ് ഗവർണറെ സന്ദർശിക്കാനെത്തിയത്.
300 കിലോയോളം ഭാരം വരുന്ന കൃഷ്ണശിലയിൽ നിന്നാണ് രാമക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന 51 ഇഞ്ച് നീളമുള്ള ബാലകരാമന്റെ വിഗ്രഹം കൊത്തിയെടുത്തത്. ഈ അംഗീകാരത്തിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഭഗവാൻ ശ്രീരാമന്റെ വിശ്വാസികൾ നൽകുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും അരുൺ യോഗിരാജ് പറഞ്ഞു. ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കാൻ അവസരം ലഭിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് മാസമാണ് വിഗ്രഹം നിർമ്മിക്കുന്നതിനായി ചിലവഴിച്ചത്. അഞ്ച് വയസുള്ള ബാലന്റെ രൂപത്തിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അഞ്ചുവയസുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച്, തുടർച്ചയായ പഠനങ്ങൾ നടത്തിയ ശേഷമാണ് അദ്ദേഹം വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കേദാർനാഥിൽ സ്ഥാപിച്ചിരിക്കുന്ന ശങ്കരാചാര്യരുടെ പ്രതിമയും യോഗിരാജാണ് നിർമ്മിച്ചത്.