ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി – നയതന്ത്ര ബന്ധങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം നൂറു ബില്യൺ ഡോളർ കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യ പടിഞ്ഞാറൻ ആഫ്രിക്ക – ബിസിനസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈപുണ്യ-കാര്യശേഷി വികസനത്തിലും വിദ്യാഭ്യാസരംഗത്തും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഭാരതം നൽകുന്ന സഹായം ഇക്കാലയളവിൽ വർദ്ധിച്ചു. ക്ലീൻ എനർജി രംഗത്തും പുനരുപയോഗ ഊർജരംഗത്തും ആഫ്രിക്കയെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും വി. മുരളീധരൻ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യ പ്രഖ്യാപിച്ച ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറൻസ് 33 പ്രയോജനപ്പെടുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.















