ന്യൂഡൽഹി: വ്യാജ വിവാഹ വാഗ്ദാനത്തിലൂടെയാണ് സ്ത്രീയുടെ സമ്മതം നേടിയതെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഈ വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ സമ്മതം മൂളിയതെങ്കിൽ അതിനെ സമ്മതമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് എ.എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തനിക്കെതിരായ ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. സംഭവത്തിൽ നേരത്തെ ബോംബെ ഹൈക്കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. വിധിക്കെതിരേ പ്രതി നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ കേസിൽ പരാതിക്കാരിയെ വിവാഹം കഴിച്ചതിന്റെ തെളിവുകൾ കൂടി ഹാജരാക്കിയതിനാൽ പ്രതിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ നാല് വർഷം സ്ത്രീയുമായി പ്രതി ബന്ധം തുടർന്നുവെന്നാണ് കേസ്. പ്രതി മറ്റൊരു സ്ത്രീയുമായി വിവാഹ നിശ്ചയം നടത്തിയതിന്റെ ചിത്രങ്ങൾ 2018-ൽ കണ്ടതിനേത്തുടർന്നാണ് പരാതി നൽകിയത്.
അതേസമയം, 2017-ൽ താൻ പരാതിക്കാരിയെ വിവാഹം കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കി ‘നിക്കാഹ്നാമ’യുടെ കോപ്പി പ്രതി കോടതിയിൽ ഹാജരാക്കി. നിക്കാഹ്നാമ പരിശോധിച്ച കോടതി വിവാഹ സമയത്ത് പരാതിക്കാരിക്ക് 18 വയസ്സ് തികഞ്ഞിരുന്നുവെന്നും നാല് വർഷത്തെ ബന്ധവും സമ്മതപ്രകാരമായിരുന്നുവെന്നും കണ്ടെത്തി. തുടർന്ന് കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.