ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ. മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണിത്. കെജ്‌രിവാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹർജി നൽകി. ബുധനാഴ്ച കോടതി ഇഡിയുടെ ഹർജി പരിഗണിക്കും.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇഡി കെജ്‌രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇന്നലെയും കഴിഞ്ഞ ജനുവരി 3നും 18നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കെജ്‌രിവാൾ അവഗണിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ ആവശ്യം അഞ്ച് തവണയാണ് കെജ്രിവാൾ തള്ളിയത്.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണെന്നാണ് എഎപിയുടെ ആരോപണം. 2023 ഓഗസ്റ്റ് 17ന് മദ്യനയക്കേസിൽ സിബിഐ ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.