തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാകാൻ കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കാനൊരുങ്ങുന്ന സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് എബിവിപി. മുൻ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായ സർക്കാർ തീരുമാനത്തെ എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര പ്രവർത്തക സമിതിയംഗം എൻസിടി ശ്രീഹരി അറിയിച്ചു.
മികച്ച സർവ്വകലാശാലകളായിരിക്കണം കേരളത്തിൽ ക്യാമ്പസ് തുറക്കേണ്ടത്. യാതൊരു നിലവാരവുമില്ലാത്ത വിദേശ സർവ്വകലാശാലകൾക്ക് മുന്നിൽ സർക്കാർ വാതിൽ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാർത്ഥികൾ വിവേചനം നേരിടാൻ പാടില്ല. വിദേശ സർവ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്.
വിദേശ സർവ്വകലാശാലകൾ കേരളത്തിൽ ക്യാമ്പസുകൾ ആരംഭിക്കുന്നതോടെ പലായനം തടയാനും അതുവഴി മസ്തിഷ്‌ക ചോർച്ച തടയാനും കഴിയും. തുടക്കത്തിൽ, വിദേശ സർവ്വകലാശാലകളിലെ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ വലിയ അഭിനിവേശം സൃഷ്ടിക്കും. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയാൻ സർക്കാർ മുൻകൈയെടുക്കണം. വിദേശ സർവ്വകലാശാലകളുടെ കടന്നുകയറ്റം വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം സൃഷ്ടിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഇതിലൂടെ ഉറപ്പാകുമെന്നും എബിവിപി വ്യക്തമാക്കി.















