ഡെറാഡൂൺ: വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകീകൃത സിവിൽ കോഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഈ ചരിത്ര നിമിഷത്തിൽ ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭയിലെ എംഎൽഎമാർ മധുരം പങ്കിട്ട് ആഘോഷിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് എംഎൽഎമാർ മധുരം നൽകി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
നാല് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമാണ് ഉത്തരാഖണ്ഡിൽ ഇന്ന്
ഏകീകൃത സിവിൽ കോഡ് പാസാക്കിയത്. ഇതോടെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. ധാമിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്.
കഴിഞ്ഞ ദിവസമാണ് പുഷ്കർ സിംഗ് ധാമി ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചത്. വന്ദേമാതരവും ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് നിയമസഭയിൽ എംഎൽഎമാർ നിയമ ബില്ലിനെ വരവേറ്റത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.















