കൊല്ലം: റബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട സീതത്തോട് സ്വദേശി പി.വി ഷാജിമോൻ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലുവാതുക്കലുള്ള ഒരു റബർ എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഷാജി. കുറച്ച് കാലാമായി ഇയാളും സുഹൃത്ത് സന്തോഷും ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. സംഭവത്തിൽ സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് രാവിലെ സന്തോഷ് തന്റെ ഭാര്യയെ വിളിച്ച് ഷാജിയ്ക്ക് സുഖമില്ലെന്നും ഷാജിയുടെ അമ്മയെയും കൂട്ടി വരണമെന്നും പറഞ്ഞിരുന്നു. തുടർന്ന് ഇവർ വീട്ടിലെത്തിയപ്പോൾ മുറിയിൽ രക്തംവാർന്ന നിലയിൽ ഷാജിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.