ചെന്നൈ: സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടൻ വിജയ്‍യുടെ രാഷ്‌ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ടി വേല്‍മുരുകൻ രജിസ്റ്റർ ചെയ്ത ചുരുക്ക പേരായ ടിവികെ വിജയുടെ പാർട്ടിക്ക് നൽകിയതിനെതിരായാണ് വക്കീൽ നോട്ടീസ്. നിലവിൽ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോഗിക്കുന്നത് വിജയ്‍യുടെ പാർട്ടിയും ഇതേ പേര് ഉപയോഗിച്ചാൽ പൊതു ജനങ്ങൾക്കും സംശയം വർദ്ധിക്കുമെന്നാണ് വേൽ മുരുകന്റെ പരാതി.
ഈ അടുത്തിടെ വേൽമുരുകന്റെ പാർട്ടിയിലെ കൃഷ്ണഗിരി ജില്ലാ സെക്രട്ടറി വഹനാപകടത്തിൽ മരിച്ചു. വാർത്ത വന്നപ്പോൾ വിജയ്‍യുടെ പാർട്ടിയുടെ അണികൾ പരിഭ്രാന്തരായി. പിന്നീടാണ്, സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്. ഭാവിയിലും ഇരുപാർട്ടികൾക്കും ഇടയിൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ രീതിയിലെ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാൻ ഒന്നുകിൽ ടിവികെ യുടെ ഒപ്പം വിജയ്‍യുടെ പേര് ചേർക്കണം. അല്ലെങ്കിൽ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരിൽ മാറ്റങ്ങൾ വരുത്തണം. വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കുന്നതാകും നല്ലതെന്നാണ് വക്കീൽ നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്.
2006-നും 2011-നും ഇടയിൽ പിഎംകെ പാർട്ടിയുടെ എംഎൽഎയായിരുന്നു വേൽമുരുകൻ. പാർട്ടിയിൽ നിന്ന് പിരിഞ്ഞ് 2012 ൽ ടിവികെ എന്ന പാർട്ടി രൂപീകരിച്ചു. 2019 ൽ ഡിഎംകെ സഖ്യത്തിൽ ചേർന്ന അദ്ദേഹം 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പന്നരൂതി മണ്ഡലത്തിൽ നിന്ന് ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഇതോടെ ലോക്‌സഭാ ഇലക്ഷനിൽ മത്സരിക്കാനുള്ള ആഗ്രഹത്തിലാണ് വേൽമുരുകൻ. 2019 ൽ ഡിഎംകെ സഖ്യത്തിൽ ചേർന്നപ്പോൾ അടുത്ത തവണ ലോക്‌സഭാ സീറ്റ് നൽകുമെന്ന് അവർ ഉറപ്പുനൽകിയിരുന്നെന്ന് വേൽമുരുകൻ ഇടയ്‌ക്ക് പറഞ്ഞിരുന്നു.