ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കാഴ്ചകളും അവിടുത്തെ വികസനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന മലയാളി വ്ലോഗർമാർക്ക് നേരെ കേരളത്തിൽ വലിയ സൈബർ ആക്രമങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും സൈബർ ആക്രമണങ്ങൾക്കും വിധേയനായ ഒരു ട്രാവൽ വ്ലോഗറാണ് സുജിത്ത് ഭക്തൻ.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കവെ അദ്ദേഹം അവിടെ പോയിരുന്നു. അവിടുത്തെ കാഴ്ചകളും ഉത്തർപ്രദേശിനുണ്ടായ വലിയ വികസന മാറ്റങ്ങളും നേരിട്ട് ക്യാമറയിൽ ഒപ്പിയെടുത്തതിന് കേരളത്തിലെ ഇടത്-ഇസ്ലാമിസ്റ്റ് സൈബർ ഗ്രൂപ്പുകൾ വ്യാപകമായ ആക്രമണമാണ് സുജിത്ത് ഭക്തനെതിരെ നടത്തിയത്. ഇപ്പോഴിതാ, തന്റെ വീഡിയോയ്‌ക്ക് കീഴിൽ ഇത്തരം ആളുകൾ നടത്തുന്ന ഹെയ്റ്റ് കമന്റുകളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഭക്തൻ മനസ് തുറന്നിരിക്കുന്നത്.
“അയോദ്ധ്യയെപ്പറ്റി ഇഷ്ടം പോലെ വ്ലോഗർമാർ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ നിന്നുള്ള വ്ലോഗർമാരുടെ വീഡിയോകളുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ഇഷ്ടം പോലെ ആളുകൾ വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ, അവർക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും അങ്ങനെ വരാറില്ല. അതൊരു സെൻസിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാൽ ഒത്തിരി കാര്യങ്ങളുണ്ടല്ലോ. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും”.
“ഞങ്ങൾ അയോദ്ധ്യയിൽ പോയി. അവിടെ കണ്ട കാഴ്ചകൾ വീഡിയോയായി പങ്കുവച്ചു. അത് അമ്പലമാണെങ്കിലും, അവിടെ തുടങ്ങിയ എയർപ്പോട്ട് ആണെങ്കിലും. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേയ്‌ക്ക് അന്ന് പോകാൻ പറ്റിയിരുന്നില്ല. ഇനി പോകാൻ അവസരം ലഭിക്കുമ്പോൾ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്”- സുജിത്ത് ഭക്തൻ പറഞ്ഞു.















