സംസ്ഥാനത്തുടനീളം നടക്കുന്ന കേരള പദയാത്രയ്‌ക്കെതിരെ ഉയരുന്ന കുപ്രചാരണങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലത്-ജിഹാദി സൈബർ ഗൂണ്ടകളും ചില മാദ്ധ്യമപ്രവർത്തകരും കുപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് സുരേന്ദൻ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരള പദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലത്- ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാദ്ധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പട്ടികജാതി-പട്ടികവർഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയത് മുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധ സാമുദായിക സംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻഎസ്എസ്, എസ്എൻഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള ദുഷ്ടലാക്ക് മലയാളി മനസിലാക്കാതെ പോവില്ല.
പിന്നെ ഗാനവിവാദം. പൊന്നാനിയിലെ പ്രാദേശിക ഘടകം ഏർപ്പെടുത്തിയ മൈക്ക് അനൗൺസ്മെന്റിൽ 2014-ലെ തിരഞ്ഞെടുപ്പിനിറക്കിയ ഒരു പാട്ടിന്റെ ഒരുവരി കടന്നുകൂടിയത് പൊക്കിക്കാണിച്ചാണ് വിവാദത്തിന് തിരികൊളുത്തിയത്. പിശക് പിശകു തന്നെ. എന്നാൽ അത് സംസ്ഥാന ഐടി സെൽ പുറത്തിറക്കിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നതിലെ ദുരുദ്ദേശം ആർക്കും എളുപ്പം മനസിലാവും. ഇനി അടുത്ത വിവാദവുമായി ആരും രംഗത്തുവരേണ്ട. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്ത യോഗങ്ങൾക്കായി ഡൽഹിയിൽ പോകാനുള്ളതിനാൽ മലപ്പുറത്തും ഏറണാകുളത്തും പദയാത്ര നയിക്കുക യഥാക്രമം എ. പി. അബ്ദുള്ളക്കുട്ടിയും എം. ടി. രമേശുമായിരിക്കും. കുറുനരികൾ ഓലിയിടട്ടെ യാത്രാസംഘം ജനമനസുകൾ കീഴടക്കി മുന്നോട്ടുതന്നെ- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.















