വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ പരാതി നൽകി യുവമോർച്ച. വീട്ടിലെത്തിയ മന്ത്രിമാരുടെ സംഘത്തോട് സംസാരിക്കുന്ന കുട്ടിയുടെ ചിത്രത്തിന് ചുവടെ മോശമായ ഭാഷയിൽ കമന്റിട്ട പുൽപ്പള്ളി സുരഭി കവല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബി ജോർജിനെതിരെയാണ് പരാതി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ് ശരത് കുമാർ കെ. വയനാട് ജില്ലാ എസ്പി, സംസ്ഥാന ബാലാവകാശ കമ്മീഷൻ, മാനന്തവാടി ഡിവൈഎസ്പി എന്നിവർക്കാണ് പരാതി നൽകിയത്.
കുട്ടിയുടെ പിതാവ് മരിച്ചത് നന്നായി എന്ന തരത്തിലായിരുന്നു നേതാവിന്റെ പോസ്റ്റ്. മൂന്ന് ദിവസം മുൻപ് കേന്ദ്രമന്ത്രിയും സംഘവും അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇവരോട് കുട്ടി തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവക്കുകയും ചെയ്തിരുന്നു. ഈ വാർത്ത സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെയാണ് കുട്ടിക്കെതിരെ മോശമായ കമന്റിട്ടത്. വായിക്കാൻ അറ്ക്കുന്ന തരത്തിലുള്ള അസഭ്യവർഷമാണ് പോസ്റ്റിന് ചുവടെയുള്ള നേതാവിന്റെ കമന്റ്.















