തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക തിരിച്ചയച്ച് ഗവർണർ. സർക്കാർ നൽകിയ മൂന്നുപേരുടെ പട്ടികയാണ് പരാതിയെ തുടർന്ന് ഗവർണർ തിരിച്ചയത്. ഡോ. സോണിച്ചൻ പി ജോസഫ്, എം. ശ്രീകുമാർ, ടി. കെ രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മീഷണർമാരാകാനുള്ള പട്ടികയിലുള്ളത്. ഇവരിൽ രണ്ടുപേർ വിരമിച്ച അദ്ധ്യാപകസംഘടനാ നേതാക്കളും ഒരാൾ മാദ്ധ്യമപ്രവർത്തകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മന്ത്രി പി. രാജീവ് എന്നിവരുടെ സമിതിയാണ് വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക ശുപാർശ ചെയ്തത്.
സുപ്രീംകോടതിയുടെ വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതിയിന്മേൽ ഗവർണർ വിജിലൻസ് ക്ലിയറൻസ് നിർദ്ദേശിച്ചിരുന്നു. പരാതികളിലെ സത്യാവസ്ഥ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവർണർ തിരിച്ചയച്ചത്.
നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, മാനേജ്‌മെന്റ്, പത്രപ്രവർത്തനം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരായിരിക്കണം ഈ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ. വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി മൂന്നു വർഷമാണ്.