ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ സുപ്രധാന ദിനമാണ് ഇന്ന് കടന്നുപോയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണ്. ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രിയിലൂടെയാണ് ലോകം ശ്രവിച്ചത്. ഒപ്പം 1800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എഞ്ചിനും സ്റ്റേജ് ടെസ്റ്റ് സെന്ററും തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
ഗഗൻയാൻ മിഷന്റെ പുരോഗതി അവലോകനം ചെയ്ത പ്രധാനമന്ത്രി നാല് ബഹിരാകാശ സഞ്ചാരികൾക്ക് ‘ബഹിരാകാശ ചിറകുകൾ’ സമ്മാനിക്കുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് അഭിമാന ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട
ബഹിരാകാശ സഞ്ചാരികൾ.
ഭാരത് മാതാ കീ ജയ് വിളികൾ അലയടിക്കുന്ന അന്തരീക്ഷത്തിലാണ് ബഹിരാകാശ സഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഓരോ രാജ്യത്തിന്റെയും വികസന യാത്രകൾക്ക് വർത്തമാനകാലത്തെ മാത്രമല്ല, ഭാവിയെ പോലും നിർവചിക്കുന്ന സവിശേഷമായ കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കരയിലും ജലത്തിലും ആകാശത്തിലും ഇന്ത്യ കൈവരിച്ച രാജ്യത്തിന്റെ ചരിത്ര നേട്ടങ്ങളിൽ ഇന്നത്തെ തലമുറയ്‌ക്ക് അഭിമാനിക്കാം. ആഗോള ക്രമത്തിൽ ഇന്ത്യ തുടർച്ചയായി ഇടം വിപുലീകരിക്കുകയാണെന്നും അതിന്റെ പ്രതിഫലനം രാജ്യത്തിന്റെ ബഹിരാകാശ പരിപാടിയിൽ കാണാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണധ്രുവത്തിലെ ശിവ-ശക്തി പോയിന്റ് ഇന്ത്യൻ വൈദഗ്ധ്യത്തെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ബഹിരാകാശ സഞ്ചാരിയായി നിയോഗിക്കപ്പെട്ട നാല് ഗഗൻയാൻ സഞ്ചാരികളെ പരിചയപ്പെടുത്തുന്നത് ചരിത്ര സന്ദർഭമാണ്. അവർ വെറും നാല് പേരുകളോ വ്യക്തികളോ അല്ല, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നാല് ശക്തികളാണ്. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. എന്നാൽ ഇപ്പോൾ, സമയവും കൗണ്ട്ഡൗണും റോക്കറ്റും പൂർണ്ണമായും രാജ്യത്തിന്റേതാണ്. നിയുക്ത ബഹിരാകാശ സഞ്ചാരികളെ രാഷ്‌ട്രത്തിന് പരിചയപ്പെടുത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മുഴുവൻ രാജ്യത്തിനും വേണ്ടി അവർക്ക് ആശംസകൾ നേർന്നു.
ബഹിരാകാശ സഞ്ചാരികളായി നിയോഗിക്കപ്പെട്ടവരുടെ പേരുകൾ ഇന്ത്യയുടെ വിജയത്തോടൊപ്പം ചേർന്നിട്ടുണ്ടെന്നും അവർ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തോടുള്ള അവരുടെ അർപ്പണബോധത്തെയും മനോഭാവത്തെയും പ്രശംസിച്ച അദ്ദേഹം, അവർ ഒരിക്കലും തളരാത്ത ഇന്ത്യയുടെ അമൃത് തലമുറയുടെ പ്രതിനിധികളാണെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ആശംസകളും അനുഗ്രഹങ്ങളും നിങ്ങളിലുണ്ടെന്ന് ഐഎസ്ആർഒയിലെ എല്ലാ ജീവനക്കാരോടുമായി പ്രധാനമന്ത്രി പറഞ്ഞു. തീവ്ര പരിശീലനത്തിന് ബുദ്ധമുട്ടാകാതിരിക്കാൻ ബഹിരാകാശ യാത്രികരുമായും അവരുടെ കുടുംബാംഗങ്ങളുമായും എല്ലാവരും സഹകരിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
ഗഗൻയാനിലെ ഭൂരിഭാഗം ഉപകരണങ്ങളും ഇന്ത്യയിൽ നിർമിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്വ്യവസ്ഥകളിലേക്കുള്ള ഇന്ത്യയുടെ കുതിപ്പും ഗഗൻയാൻ തയ്യാറെടുപ്പിന്റെ യാദൃശ്ചികതയും ചൂണ്ടിക്കാട്ടിയ മോദി ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതികൾ പുതിയ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്നും പറഞ്ഞു.
യുവതലമുറയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്ത് പാകുന്നതാണ് ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ പ്രധാന സംഭാവനയെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഐഎസ്ആർഒ നേടിയ വിജയം ഇന്നത്തെ കുട്ടികളിൽ ശാസ്ത്രജ്ഞനാകാനുള്ള ആശയം നട്ടുവളർത്തുന്നുവെന്ന് നിരീക്ഷിച്ചു. റോക്കറ്റിന്റെ കൗണ്ട്ഡൗൺ ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രചോദനം നൽകുന്നുണ്ട്. ഇന്ന് കടലാസ് വിമാനങ്ങൾ നിർമ്മിക്കുന്നവർ നിങ്ങളെപ്പോലെ ശാസ്ത്രജ്ഞരാകാൻ സ്വപ്നം കാണുന്നു. ചന്ദ്രയാൻ 2 ഇറങ്ങുന്ന സമയം രാജ്യത്തെ ഓരോ കുട്ടിക്കും ഒരു പഠനാനുഭവമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 വിജയകരമായി ഇറക്കിയത് യുവാക്കളിൽ പുതിയ ഊർജമാണ് നിറച്ചത്. ഈ ദിവസം ഇപ്പോൾ ബഹിരാകാശ ദിനമായാണ് രാജ്യം ആഘോഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
കുറഞ്ഞ കാലത്തിനുള്ളിൽ ഐഎസ്ആർഒ കൈവരിച്ച വിജയങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടി വളർന്ന് 44 ബില്യൺ ഡോളറിലെത്തുമെന്ന് വ്യക്തമാക്കി. 2035ഓടെ ഇന്ത്യയ്‌ക്ക് സ്വന്തമായി ബഹിരാകാശ നിലയമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.
ഈ അമൃത് കാലിത്തിൽ തന്നെ ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ ഒരു ഇന്ത്യൻ റോക്കറ്റിൽ ചന്ദ്രനിൽ ഇറങ്ങും. 2014 ന് മുമ്പുള്ള പത്ത് വർഷം കൊണ്ട് 33 ഉപഗ്രഹങ്ങളാണ് വീക്ഷേപിച്ചത്, എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് 400 ഓളം ഉപഗ്രഹങ്ങളാണ് കുതിച്ചുയർന്നത്. യുവാക്കൾ നയിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വളർച്ചയുണ്ടായതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബഹിരാകാശ ശാസ്ത്രമെന്നാൽ റോക്കറ്റ് സയൻസ് മാത്രമല്ല, ഏറ്റവും വലിയ സാമൂഹിക ശാസ്ത്രം കൂടിയാണെന്ന് മോദി വ്യക്തമാക്കി. ബഹിരാകാശ സാങ്കേതികവിദ്യയിൽ നിന്ന് സമൂഹത്തിന് വലിയ പ്രയോജനമാണ് ലഭിക്കുന്നത്. കാർഷിക രംഗം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്ത മുന്നറിയിപ്പ്, നാവിഗേഷൻ, മത്സ്യത്തൊഴിലാളികൾക്കുള്ള നാവിക് സംവിധാനം, അതിർത്തി സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലയിലാണ് ഇത് പ്രയോജനം ചെയ്യുന്നത്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഐഎസ്ആർഒയ്‌ക്കും മുഴുവൻ ബഹിരാകാശ മേഖലയ്‌ക്കും വലിയ പങ്കുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.