കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് കൗശിക് ചന്ദയുടേതാണ് ഉത്തരവ്. പരമാവധി 150 പേരെ ഉൾപ്പെടുത്തി രാവിലെ 10നും വൈകിട്ട് ആറ് മണിക്കും ഇടയിൽ പ്രതിഷേധം നടത്താൻ കോടതി അനുമതി നൽകി.
ഫെബ്രുവരി 26 മുതൽ 28 വരെ പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പോലീസിന് ബംഗാളിലെ ബിജെപി നേതൃത്വം അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ബംഗാൾ സർക്കാരിന് തലവേദനയാകുമെന്നതിനാൽ പോലീസ് അനുമതി നിഷേധിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
എന്നാൽ പ്രതിഷേധം നടത്താനുദ്ദേശിക്കുന്ന മേഖലയിൽ സ്കൂളുകളോ കോളേജുകളോയില്ലെന്നും അതിനാൽ വിദ്യാർത്ഥികളെ പ്രതിഷേധം ബാധിക്കില്ലെന്നും ബിജെപി കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, സമാധാനപരമായി ഒത്തുകൂടാനുള്ള മൗലികാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി, പോലീസിന്റെ ഉത്തരവ് റദ്ദാക്കുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രകടനത്തിന് അനുമതി നൽകുകയുമായിരുന്നു. ഇതനുസരിച്ച്
സെൻട്രൽ കൊൽക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക് സമീപം ഇന്നും നാളെയും ബിജെപിക്ക് പ്രതിഷേധം നടത്താം. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമത്തിൽ പ്രതികളായ തൃണമൂൽ ഗുണ്ടകളെ ഇതുവരെയും പിടികൂടാത്ത സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയാണ് പ്രതിഷേധം.















