ന്യൂഡൽഹി: ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ജാർഖണ്ഡിലെ സിന്ദ്രിയിൽ റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങി നിരവധി മേഖലകളിലെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുന്നത്. ഹിന്ദുസ്ഥാൻ ഉർവരക്, രാസായൻ ലിമിറ്റഡ് സിന്ദ്രി ഫെർട്ടിലൈസർ പ്ലാന്റും അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കും.
8,900 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഫെർട്ടിലൈസർ പ്ലാന്റ്, യൂറിയ തദ്ദേശീയമായി ഉത്പാദിപ്പിച്ചെടുക്കാൻ സഹായിക്കുന്നതാണ്. രാജ്യത്തെ കർഷകർക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ വിലയ്‌ക്ക് വളം ലഭിക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കുന്നു. ഗോരഖ്പൂരിലും രാമഗുണ്ടമിലും പ്രധാനമന്ത്രി രാജ്യത്തിനായി രണ്ട് രാസവള പ്ലാന്റുകൾ സമർപ്പിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്തിനായി സമർപ്പിക്കുന്ന മൂന്നാമത്തെ രാസവള പ്ലാന്റാണിത്.
17,600 കോടി രൂപയുടെ നിരവധി റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും. സോൺ നഗറിനെയും ആണ്ടാലിനെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ടോറി- ശിവ്പൂർ, ബിരാതോളി-ശിവ്പൂർ, മോഹൻപൂർ- ഹൻസ്ദിഹ, ധൻബാദ്- ചന്ദ്രപുര തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
മൂന്ന് ട്രെയിനുകളും പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ദിയോഘർ- ദിബ്രുഗഡ് ട്രെയിൻ, ടാറ്റാനഗർ- ബദാംപഹാർ മെമു, ശിവപൂരിൽ നിന്നുള്ള ചരക്ക് ട്രെയിൻ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.















