ന്യൂഡൽഹി: ഇന്ത്യയിലെ തീവ്ര ദാരിദ്ര്യം പൂർണ്ണമായും നിർമാർജനം ചെയ്തതായി റിപ്പോർട്ട്. ഭാരതം നേരിട്ടിരുന്ന തീവ്ര ദാരിദ്ര്യം കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായിട്ടാണ് ഇല്ലാതായതെന്ന് അമേരിക്കൻ തിങ്ക് ടാങ്ക് ബ്രൂക്കിംഗ് പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. സുർജിത്ത് ബല്ല, കരൺ ബാസിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലുടനീളം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ, സർക്കാർ നയങ്ങൾ തുടങ്ങിയവ മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതലാണെന്നും ഇത് തീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ദാരിദ്ര്യം വളരെയധികം കുറഞ്ഞിരിക്കുന്നു. 2011-12 മുതലുള്ള കണക്കുകളാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ പദ്ധതികളുടെ ഫലമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓരോ വർഷവും വികസനവും അതിനൊപ്പം തന്നെ തീവ്ര ദാരിദ്ര്യവും നിർമാർജനം ചെയ്തതായി പറയുന്നു. ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലും മുൻ വർഷങ്ങളെക്കാൾ അപേക്ഷിച്ച് 3.1 ശതമാനം ആളോഹരി ഉപഭോഗ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി മാറ്റങ്ങളാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും ഇത് തീവ്ര ദാരിദ്ര്യത്തെ ഇല്ലാതാക്കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനുപുറമെ വൈദ്യുതി, പാചക ഇന്ധനം, കുടിവെള്ള സൗകര്യം, ശൗചാലയം, പൈപ്പ് ലൈനുകൾ എന്നീ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.















