തിരുവവന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ഹസൻകുട്ടി മുമ്പ് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. കൊല്ലം പോളയത്തോട് വഴിയരികിൽ കിടന്നുറങ്ങിയ നാടോടി പെൺകുട്ടിയെ തട്ടിയെടുക്കാനാണ് പ്രതി ശ്രമിച്ചത്. കുട്ടി ഉറക്കമുണർന്ന് കരഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഇതിനിടയിൽ കയറിൽ തട്ടി താഴെ വീഴുകയുമായിരുന്നു. തുടർന്ന് നാടോടികൾ ഇയാളെ മർദ്ദിച്ച് വിട്ടയച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ പരാതിയില്ലെന്നും നാടോടികൾ പറഞ്ഞു.
പോക്‌സോ കേസിൽ പിടിയിലായ ഹസൻകുട്ടി ഇക്കഴിഞ്ഞ ജനുവരി 12നാണ് ഹസൻകുട്ടി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇതിനു ശേഷം കൊല്ലത്തെത്തിയ ഇയാൾ ഇവിടെ നിന്നും പെൺകുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. നാടോടികളുടെ കുട്ടികളെയാണ് ഇയാൾ ഉപദ്രവിക്കാനായി ലക്ഷ്യമിട്ടിരുന്നത്. ഇവർ പോലീസിൽ പരാതി നൽകാത്തതുകൊണ്ടാണ് നാടോടി കുട്ടികളെ മാത്രം ലക്ഷ്യം വക്കുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് എത്തിപ്പോഴാണ് പ്രതി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ കണ്ടത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ പെൺകുട്ടി കരഞ്ഞതോടെ വായപൊത്തി പിടിക്കുകയും ഇത് ബോധം മറയാൻ കാരണമാവുകയും ചെയ്തു. ഇതോടെ ഭയന്നുപോയ ഇയാൾ പെൺകുട്ടിയെ ഓടയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ലൈംഗികാതിക്രമ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.















