വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നൽകി. വെറ്ററിനറി സർവ്വകലാശാല വിസിയുടെ കാരണം കാണിക്കൽ നോട്ടീസിനാണ് ഇരുവരും മറുപടി നൽകിയത്. സിദ്ധാർത്ഥിന്റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നൽകിയ മറുപടി. പോസ്റ്റ്മോർട്ടം നടക്കുമ്പോൾ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും വിസിയെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം.
അതേസമയം, വിസിക്ക് ഇരുവരുടെയും മറുപടി തൃപ്തികരമല്ലെന്നാണ് വിവരം. വിശദീകരണം ലഭിച്ചെങ്കിലും സംഭവത്തിൽ ഇരുവരുവർക്കുമെതിരെ നടപടിയെടുക്കുമെന്നാണ് സൂചന. ഇരുവരെയും തത് സ്ഥാനത്ത് നിന്ന് നീക്കി വിസി ഇന്ന് തന്നെ ഉത്തരവിറക്കിയേക്കും. ക്യാമ്പസിലും ഹോസ്റ്റലിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ വിസി ഇരുവരോടും ചോദിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരത്തിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഇരുവരുടെയും അഭ്യർത്ഥന പ്രകാരം ഇന്ന് രാവിലെ വരെ സമയം നീട്ടി നൽകുകയായിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് ഈ മാസം 10 വരെ പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്.