തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകും.
കഴിഞ്ഞ ദിവസം കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്തു വന്നിരുന്നു. കുട്ടി ബിഹാർ സ്വദേശികളുടേതാണെന്ന് കണ്ടെത്തിയതോടെയാണ് പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് മാതാപിതാക്കൾക്ക് കൈമാറിയത്. കുട്ടിയെ തിരികെ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പിതാവ് പ്രതികരിച്ചു. കേരളത്തിന് നന്ദിയുണ്ടെന്നും എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ഹസനെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. മുമ്പും പോക്‌സോ കേസിൽ പ്രതിയാണ് ഇയാൾ. ജയിലിൽ നിന്ന് ഇറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.















