ബെംഗളൂരു : കർണാടകയിൽ ഹിജാബിന്റെ പേരിൽ വീണ്ടും പ്രശ്നങ്ങളുമായി മുസ്ലീം വിദ്യാർത്ഥിനികൾ. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധം ആരംഭിച്ചു. ഹസ്സനിലെ വിദ്യാസൗധ കോളേജിലാണ് യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ച് മുസ്ലീം വിദ്യാർത്ഥിനികൾ എത്തിയത് . ഇതുവരെ യൂണിഫോം ധരിച്ചെത്തിയവരാണ് ബോധപൂർവ്വം ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് .
കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളിൽ ഒരാൾ ക്ലാസിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോൾ ചെവിയ്ക്ക് പ്രശ്നം ഉണ്ടെന്നും ഇത് മറയ്ക്കുന്നതിന് വേണ്ടിയാണ് തലയിൽ ഹിജാബ് ധരിച്ചത് എന്നും കുട്ടി മറുപടി നൽകി.
തുടർന്ന് വിദ്യാർത്ഥിനിയെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി അദ്ധ്യാപകർ സംഭവത്തെക്കുറിച്ച് സംസാരിച്ചു. ഇനി ക്യാമ്പസിലേക്ക് ഹിജാബ് ധരിച്ച് എത്തില്ലെന്ന് രക്ഷിതാക്കളിൽ നിന്നും ഉറപ്പും വാങ്ങിയിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത് . അതേസമയം ഹിജാബിനെ എതിർത്ത് കോളേജിലെ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തി. ഹിജാബ് ധരിക്കാൻ അനുവാദം നൽകിയാൽ തങ്ങൾ കാവി ഷാൾ ധരിച്ചെത്തുമെന്നും അവർ പറഞ്ഞു.