ആർക്കുവേണ്ടിയുള്ളതാണ് സിഎഎ?
പൗരത്വ (ഭേദഗതി) നിയമം, 2019 എന്നത് ഇനി പൗരത്വ നിയമം, 2024 എന്നറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. “ഈ നിയമം ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നായി മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് പൗരത്വനിയമം 2024.
മൂന്ന് അയൽരാജ്യങ്ങൾ – അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്.
ഈ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് വിഭാഗങ്ങളിൽപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടിയുള്ളതാണ് നിയമം. അതായത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്റ്റ്യൻ മതവിഭാഗങ്ങളിലുള്ളവരാണ് നിയമപ്രകാരം പൗരത്വത്തിന് അർഹരാവുക. സെക്ഷൻ 6B പ്രകാരം യോഗ്യരായവർക്ക് ഓൺലൈനായി പൗരത്വ അപേക്ഷ നൽകാം.
പൗരത്വം നേടുന്നതിനും പുനരധിവാസത്തിനുമായി തടസങ്ങൾ നേരിട്ടിരുന്നവർക്ക് സിഎഎ ആശ്വാസകരമാകും. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാൻ ഈ നിയമം സഹായകരമാകും. ദുരിതബാധിതരുടെ സാംസ്കാരികപരവും ഭാഷാപരവും സാമൂഹികപരവുമായ സ്വത്വത്തെ സംരംക്ഷിക്കാൻ പൗരത്വനിയമത്തിന് സാധിക്കും. സാമ്പത്തിക, വാണിജ്യ ആവശ്യങ്ങളും സ്വതന്ത്ര സഞ്ചാരം, വസ്തു വാങ്ങൽ എന്നീ അവകാശങ്ങളും ഉറപ്പുനൽകും.
പൗരത്വ നിയമത്തെക്കുറിച്ച് ചില തെറ്റായ ധാരണകൾ നിലിനിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിഎഎ പൗരത്വം നൽകാനുള്ള നിയമമാണ്. ഏത് മതത്തിൽപ്പെട്ട ഇന്ത്യൻ പൗരനാണെങ്കിലും ആ വ്യക്തിയുടെ പൗരത്വത്തെ എടുത്തുകളായാൻ സിഎഎയ്‌ക്ക് സാധിക്കില്ല. വർഷങ്ങളോളം പീഡനം അനുഭവിച്ചവർക്ക്, ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലെന്ന് തിരിച്ചറിഞ്ഞ് ഈ രാജ്യത്തെത്തിയവർക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ നിയമം 2024 ” വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം കൊറോണ മഹാമാരി കാരണമാണ് പൗരത്വ നിയമം നടപ്പാക്കുന്നത് വൈകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതപീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മൗലികാവകാശങ്ങൾ ഉറപ്പുവരുത്താനും പൗരത്വം നൽകാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.















