തൃശൂർ: ട്രാൻസ്ജെൻഡർ സമൂഹത്തിന് കൈത്താങ്ങായ സുരേഷ് ഗോപി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ കൈമാറി. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നൽകാമെന്ന് കേരളപ്പിറവി ദിനത്തിൽ താരസംഘടനയായ അമ്മയുടെ ആഘോഷത്തിനിടെ അദ്ദേഹം അറിയിച്ചിരുന്നു. അന്ന് നൽകിയ വാക്കാണ് സുരേഷ് ഗോപി പാലിച്ചത്.
തൃശൂർ നെട്ടിശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. പത്ത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. 1,20,000 രൂപയാണ് ഒരാൾക്ക് ചെലവാകുന്ന തുക. അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നിവർക്കാകും ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക.
പിന്നീട് സർക്കാരിൽ നിന്ന് ശസ്ത്രക്രിയയ്‌ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോൾ പണം തിരിച്ചുകിട്ടുന്നതിന് ഒരു വർഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നത് പ്രകാരം അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.















