താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും സമൂഹമാദ്ധ്യമങ്ങിളിൽ സജീവമാണ്. ഇരുവരുടെയും ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വീഡിയോയും യൂട്യൂബിലും പങ്കുവക്കാറുണ്ട്. മുമ്പ് താരാ കല്യാണിന് തൈറോഡിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് ശബ്ദത്ത ബാധിച്ചതിനെ സംബന്ധിച്ചുള്ള വീഡിയോയും മുമ്പ് പങ്കുവച്ചിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ, താരാ കല്യാണിന് ശബ്ദം പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനെ കുറിച്ചുള്ള വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ്. താരാ കല്യാണിന് വേണ്ടി മകൾ സൗഭാഗ്യയാണ് വീഡിയോയിൽ സംസാരിച്ചത്. അമ്മയുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചുമാണ് വീഡിയോയിൽ പറയുന്നത്. താരാ കല്യാണിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘അമ്മയുടെ ശബ്ദത്തിന് കുറെ കാലങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയോ, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് ഞങ്ങൾ കരുതിയത്. ഇതിനായി പല ചികിത്സകളും നടത്തിയെങ്കിലും ഒന്നിലും ഫലം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്‌ക്ക് തൈറോയിഡിന്റെ സര്‍ജറി ഉണ്ടായിരുന്നു. പക്ഷെ, ശബ്ദത്തിനൊന്നും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
ഇപ്പോൾ ശരിക്കും അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ‘സ്പാസ് മോഡിക് ഡിസ്ഫോണിയ’എന്ന രോഗമാണ് അമ്മക്ക്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അബ്നോർമൽ ആകുന്ന ഒരു അവസ്ഥയാണ്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. ഇതിൽ, അഡക്ടര്‍ എന്ന സ്റ്റേജിലാണ് അമ്മയുള്ളത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെ തോന്നും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന് കൃത്യമായൊരു മരുന്നും ഇല്ല.
ബോട്ടോക്സ് ആയിരുന്നു ഈ രോഗാവസ്ഥയിൽ നിന്നും രക്ഷനേടാനുള്ള ഏക മാർഗം. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മ മരിച്ചത്. അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ കഴിഞ്ഞില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ വീണ്ടും വയ്യാതായി. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്.
മൂന്നാഴ്ച കഴിഞ്ഞാൽ അമ്മയ്‌ക്ക് ശബ്ദം തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ. പക്ഷേ, ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസം ഉണ്ടാകും. കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. അമ്മക്ക് മാത്രമല്ല, കേരളത്തിൽ ഒരുപാട് പേർക്ക് ഈ രോഗം വന്നിട്ടുണ്ട്. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന് അതിന് കഴിയാതെ വരുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്.’- സൗഭാഗ്യ പറഞ്ഞു.















