ജാമുയി : പിതാവിനെ കബളിപ്പിച്ച് ഹിജാബ് ധരിച്ച് കാമുകനൊപ്പം കടന്നു കളയാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനിയെ പോലീസ് പിടികൂടി . ബീഹാറിലെ ജാമുയി ജില്ലയിലെ ചന്ദ്രദീപ് സഹോദ ഗ്രാമത്തിലാണ് സംഭവം. രാംവൃക്ഷ് യാദവിന്റെ മകളായ പ്രിയങ്കയെയും , കാമുകൻ താജ് അൻസാരിയേയുമാണ് റെയിൽ വേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത് . ഒപ്പം താജിന്റെ സുഹൃത്തുക്കളായ മുഹമ്മദും , സെയ്ഫ് ആലമും പിടിയിലായിട്ടുണ്ട് .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത് . താജ് അൻസാരിയുമായി മകൾക്കുള്ള അടുപ്പത്തെ കുറിച്ച് അറിയാവുന്ന രാം വൃക്ഷാണ് അടുത്തിടെ മകളെ സ്കൂളിൽ കൊണ്ടു പോയിരുന്നത് . പതിവ് പോലെ കഴിഞ്ഞ ദിവസവും രാംവൃക്ഷ് യാദവ് പ്രിയങ്കയെ വാർഷിക ഇൻ്റർമീഡിയറ്റ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് കൊണ്ടുപോയി.
എന്നാൽ അച്ഛൻ പുറത്ത് കാത്തുനിൽക്കവെ , പ്രിയങ്ക ഹിജാബ് ധരിച്ച് സ്കൂളിൽ നിന്ന് പുറത്തിറങ്ങി. അതുകൊണ്ട് തന്നെ രാംവൃക്ഷ് യാദവിന് മകളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടെ പ്രിയങ്ക ഏറെ നേരം കഴിഞ്ഞിട്ടും സ്കൂളിൽ നിന്ന് മടങ്ങി വരാതായതോടെ വിഷമിച്ച രാംവൃക്ഷ് ആദ്യം സ്കൂളിൽ തിരച്ചിൽ നടത്തി . വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ചന്ദ്രദീപ് പോലീസ് സ്റ്റേഷനിലെത്തി മകളെ കാണ്മാനില്ലെന്ന് കാട്ടി പരാതി നൽകി.
ഇതിനിടെ ഹിജാബ് ധരിച്ച് സ്കൂളിൽ നിന്ന് ഇറങ്ങിയ പ്രിയങ്ക കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം ജാമുയി റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെ കൊൽക്കത്തയിലേക്കുള്ള ട്രെയിനിനായി കാത്തുനിൽക്കവെ ഇവരെ കണ്ട് സംശയം തോന്നിയ റെയിൽ വേ പോലീസ് മൂന്ന് പേരെയും പിടികൂടി . ചോദ്യം ചെയ്യലിൽ സ്കൂളിൽ നിന്ന് ഓടിവന്നതിനെ കുറിച്ച് പ്രിയങ്ക പറയുകയും ചെയ്തു. തുടർന്ന് മൂവരെയും ചന്ദ്രദീപ് പോലീസിന് കൈമാറുകയായിരുന്നു .