മാലപൊട്ടിക്കൽ സംഘത്തിന് ഇതിൽ കൂടുതലൊന്നും വരാനില്ലെന്ന് പറയേണ്ടിവരും, ഈ സംഭവത്തെ കുറിച്ച് കേട്ടാൽ. ഡൽഹിയിലെ ചാണക്യപുരിയിലെ നെഹ്റു പാർക്കിലായിരുന്നു സംഭവം. വൈകിട്ട് ജോഗിങ്ങിന് പാർക്കിലെത്തിയ ഒരാളെ കവർച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ ആളോട് മാല തന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അയാൾ മാല ഊരി ഇരുവർക്കും നൽകി. ഇതുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവത്തിലെ ട്വിസ്റ്റ്.
ഇവർ തോക്ക് ചൂണ്ടിയത് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വിനോദ് ബഡോലയ്‌ക്ക് നേരെയായിരുന്നു. മാലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിനോദ് കള്ളന്മാരെ പിന്തുടർന്ന് പിടികൂടി. ആയോധന കലയിൽ അഗ്രകണ്യനായിരുന്ന പോലീസുകാരൻ ഇരുവരെയും കായികമായി നേരിട്ടു. നിമിഷങ്ങൾക്കുള്ളിൽ ഒരാളെ മർദിച്ച് നിലത്തിട്ടപ്പോഴേക്കും കൂടെയുണ്ടായിരുന്ന മോഷ്ടാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടു.
ഇതിനിടെ വിനോദ് പോലീസുകാരെ വിവരം അറിയിച്ചു. പിന്നാലെ രണ്ടാമനെയും പോലീസ് സംഘം ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പൊക്കി. സരോജിനി നഗർ സ്വദേശികളായ ഗൗരവും പവൻ ദേവുമാണ് മോഷ്ടാക്കളെന്ന് ഡിസിപി വ്യക്തമാക്കി. നിരവധി ഗ്യാങ്സ്റ്റാറുകളെ എൻകൗണ്ടർ ചെയ്ത പോലീസുകാരന് കേന്ദ്രമന്ത്രിമാരിൽ നിന്നടക്കം അനവധി പുരസ്കാരങ്ങളും മെഡലുകളും ലഭിച്ചിട്ടുണ്ട്.















