യുവാവിന്റെ വയറ്റിൽ 12 ഇഞ്ച് നീളമുള്ള ആരൽ; പുറത്തെടുത്തത് ജീവനോടെ; ഞെട്ടലോടെ ഡോക്ടർമാർ

Published by
ജനം വെബ്‌ഡെസ്ക്

ഹനോയ്: കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 34-കാരന്റെ വയറിനുള്ളിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ജീവനുള്ള ആരൽ മത്സ്യത്തെ. വിയറ്റ്നാമിലെ ക്വാങ്ക് നിൻഹ് പ്രവിശ്യയിലാണ് അവിശ്വസനീയമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഹൈഹാ ജില്ലയിലെ മെഡിക്കൽ സെന്ററിലെത്തിയ യുവാവിനെ എക്സ്റേ, അൾ‌ട്രാസൗണ്ട് പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ നീളമുള്ള വസ്തു ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുവാവിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്ത് അതിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഒടുവിൽ ആ നി​ഗൂഢ വസ്തു പുറത്തെത്തിയപ്പോൾ മെഡിക്കൽ സംഘത്തിന് വിശ്വസിക്കാനായില്ല. 30 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള ആരലായിരുന്നു യുവാവിന്റെ വയറിനുള്ളിലുണ്ടായിരുന്നത്.

യുവാവിന്റെ ശരീരത്തിനുള്ളിൽ എപ്രകാരമാണ് ആരൽ എത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. മലാശയത്തിലൂടെ വൻകുടലിലേക്ക് പ്രവേശിച്ചതാകാമെന്നാണ് കണക്കാക്കുന്നത്. കുറച്ച് ദിവസങ്ങളോളം വയറിനുള്ളിൽ കിടന്നതിനാൽ ഇവ യുവാവിന്റെ കുടലിൽ ചെറിയ സുഷിരങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവാവ് ആരോ​ഗ്യനില വീണ്ടെടുത്ത് വരികയാണെന്നും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

തീർത്തും അസാധാരണമായ സംഭവമാണിതെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. വയറിനകത്തേക്ക് പ്രവേശിച്ച ആരൽ മത്സ്യം എങ്ങനെയാണ് ജീവനോടെ കഴിഞ്ഞതെന്ന കാര്യമാണ് ഏവരെയും ആശ്ചര്യത്തിലാക്കിയത്.

Share