വർഷം 1984.. ഏപ്രിൽ മാസം മൂന്നാം തീയതി.. ഭാരതത്തിന്റെ അഭിമാനം ‘ബഹിരാകാശത്തോളം’ ഉയർത്തിയ സുദിനം. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ ചരിത്രം രചിച്ചിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട്. സോയൂസ് ടി-11 എന്ന സോവിയറ്റ് റോക്കറ്റിൽ ശർമ്മ ബഹിരാകാശത്ത് പറന്നിറങ്ങിയിട്ട് 40 വർഷം പിന്നിടുമ്പോഴും, അദ്ദേഹം കൺമുന്നിൽ കാണുകയാണ് ആ ചരിത്ര നിമിഷങ്ങൾ.
ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി അദ്ദേഹം നടത്തിയ സംഭാഷണം ഓരോ ഭാരതീയനെയും അഭിമാനത്തിന്റെ പരകോടിയിലെത്തിച്ചു. ഓരോ വീടിനെയും ഹരം കൊള്ളിക്കാൻ ദൂരദർശന് സാധിച്ചു. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ എങ്ങനെ നോക്കി കാണുന്നുവെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാകേഷ് ശർമ്മയോട് ആരാഞ്ഞത്. ‘സാരെ ജഹാൻ സേ അച്ചാ’- ലോകത്തിലെ ഏറ്റവും മികച്ചത് എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി. ലോകത്തിന് നെറുകയിൽ ഭാരതം എത്തി കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതായിരുന്ന ആ മറുപടി.
ലോകത്തിലെ ആദ്യത്തെ അന്തരീക്ഷ യോഗാഭ്യാസിയുമാണ് വിംഗ് കമാൻഡർ രാകേഷ് ശർമ്മ. ഗുരുത്വാകർഷണം പൂജ്യത്തിലായപ്പോഴാണ് അദ്ദേഹം യോഗ അഭ്യസിച്ചത്. ഗുരുത്വാകർഷണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വെല്ലുവിളികൾ, അതിന്റെ പരിണിത ഫലങ്ങൾ എന്നിവ തിരിച്ചറിയാൻ യോഗാഭ്യാസം സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബഹികാശ യാത്രികർ പലപ്പോഴും രോഗബാധിതരാകാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിന് യോഗ സഹായിക്കുമെന്ന കണ്ടെത്തലാണ് തനിക്കും ഒപ്പമുള്ള റഷ്യൻ യാത്രികർക്കും പ്രയോജനപ്രദമായത്. ദൗത്യത്തിന് നാല് മാസം മുൻപാണ് യോഗ അഭ്യസിച്ച് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽ യോഗ അഭ്യസിക്കുമ്പോൾ ഗുരുത്വാകർഷണമുണ്ട്. ബഹിരാകാശത്ത് ഇതിനെ മറികടക്കാനായി ഇലാസ്റ്റിക് കോർഡുകൾ ഉപയോഗിച്ച് കട്ടിയുള്ള പടച്ചട്ട രൂപകൽപ്പന ചെയ്തു. എന്നാൽ സ്വയമേ ബാലൻസ് ചെയ്താൽ മാത്രമാണ് യോഗ ചെയ്യാൻ കഴിയൂ. പരമ്പരാഗത രീതിയെ വെല്ലുവിളിക്കും വിധത്തിലായിരുന്നു ബഹിരാകാശ യോഗാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.