കണ്ണൂർ: പാനൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി പിടിയിൽ. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി അക്ഷയ്യും പിടിയിലായി. കേസുമായി ബന്ധപ്പെട്ട് 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതോടെ കേസിൽ എട്ടുപേരാണ് പിടിയിലായിരിക്കുന്നത്. – ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്നാണ് സിപിഎം നേതാക്കൾ ഇന്നും ആവർത്തിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമുൾപ്പെടെ ഈ നിലപാടിലായിരുന്നു. എന്നാൽ ഷിജാൽ പിടിയിലായതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി.
പാനൂർ കൈവേലിക്കൽ മുളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
നേരത്തെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത സായൂജ് ഡിവൈഎഫ്ഐ കടുങ്ങാംപൊയിൽ യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. മറ്റൊരു പ്രതി അതുൽ ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്.
ബോംബ് നിർമാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണെന്ന പൊലീസ് കണ്ടെത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാക്കളുടെ അറസ്റ്റ്. പ്രദേശത്ത് അപ്രമാദിത്വം സ്ഥാപിക്കാനാണ് ബോംബ് നിർമിച്ചതെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു. എന്നാൽ സംഭവത്തിൽ സിപിഎമ്മിനെ വെളളപൂശാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വാദങ്ങളെന്ന വിമർശനം ശക്തമാണ്.
ഏറെക്കാലമായി സമാധാനത്തിൽ കഴിയുന്ന കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ നടക്കുന്ന ആയുധ സംഭരണത്തിന്റെ വിവരങ്ങളാണ് ഇതോടെ മറനീക്കി പുറത്തുവരുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചതും വിവാദമായിരുന്നു.