കോഴിക്കോട്: ‘കേരളാ സ്റ്റോറി’ എന്ന സിനിമ വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽഡിഎഫും, യുഡിഎഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെയും, ജമാ അത്തെ ഇസ്ലാമിയുടെയും, പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി എന്ന സിനിമ നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.















