ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ കുറുക്കു മുറുക്കി സിബിഐ. കേസിൽ കെജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ വിവരങ്ങളാണ് സിബിഐ കോടതിയിൽ ഹാജരാക്കിയത്. ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് കെജ്‌രിവാളിനെതിരെ സിബിഐ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
അഴിമതിയിൽ പങ്കാളികളികളായ സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യാപാരിക്ക് കെജ്‌രിവാൾ സഹായം വാഗ്ദാനം ചെയ്തുവെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് സിബിഐ കോടതിയെ അറിയിച്ചത്. മദ്യവ്യാപാരി കെജ്‌രിവാളിനെ ഡൽഹിയിലെത്തി കാണുകയും വ്യാപരം തുടങ്ങാൻ സഹായം ആവശ്യപ്പെടുകയുമായിരുന്നു. കെജ്‌രിവാൾ ഇതിനു സമ്മതം നൽകിയതായും സിബിഐ പറയുന്നു. ഇതിനു തെളിവായി ലഭിച്ച വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പും അന്വേഷണ ഏജൻസി കോടതിയിൽ ഹാജരാക്കി.
കെ കവിതയ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്. ആംആദ്മി പാർട്ടിയുടെ മുൻ കമ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് സൗത്ത് ഗ്രൂപ്പ് 100 കോടി നൽകിയതിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും കവിത മദ്യനയ അഴിമതി ഗൂഡാലോചനയിൽ നിർണായക പങ്കുള്ള കേസിലെ ഒരു മുഖ്യ കണ്ണിയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
സൗത്ത് ഗ്രൂപ്പിലെ അംഗവും കേസിലെ പ്രതിയുമായ രാഘവ് മഗുന്തയിൽ നിന്നും കവിത 25 കോടി രൂപ കോഴപ്പണം ആവശ്യപ്പെട്ടുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന കവിതയെ സിബിഐ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലെത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.