ബെംഗളൂരു: സുതാര്യമായ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ഭീകരവാദത്തോടും അഴിമതിയോടും വിട്ടുവീഴ്ചയില്ലെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സർക്കാർ അനുദിനം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.
“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 26 കോടി ജനങ്ങളെ മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. പാവപ്പെട്ടവർക്ക് 12 കോടി ശൗചാലയങ്ങൾ നിർമിച്ചു. 10 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ നൽകി. 50 ശതമാനം വീടുകളും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളിലൂടെ നേട്ടങ്ങൾ കൈവരിച്ചു. ബെംഗളൂരുവിൽ മാത്രം 14,000 വീടുകളാണ് പാവപ്പെട്ടവർക്കായി നിർമിച്ചു നൽകിയത്. പ്രവർത്തനരഹിതമായ ആശുപത്രികൾ നവീകരിക്കുകയും ആധുനിക സൗകര്യങ്ങൾ കൊണ്ടുവരികയും ചെയ്തു”.
“എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാക്കി. കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന ഭവ്യമന്ദിരം അയോദ്ധ്യയിൽ ഉയർന്നു. പ്രധാനമന്ത്രിക്ക് ശക്തമായ ജനപിന്തുണയുണ്ട്”- തേജസ്വി സൂര്യ പറഞ്ഞു.
കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 26, മെയ് ഏഴ് തീയതികളിലാണ് നടക്കുക.