കാസർകോട്: പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എൽ അശ്വനി. വാഗ്ദാനങ്ങൾ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
10 വർഷം കൊണ്ട് രാജ്യം നവഭാരതമായി മാറി. ഓരോ മേഖലയിലെയും മാറ്റം ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. എയിംസ്, റെയിൽവേ, റോഡ് ഉൾപ്പെടെ എല്ലാ മേഖലയിലും ഈ മാറ്റങ്ങൾ പ്രകടമാണ്. സ്ത്രീകൾ, കർഷകർ, യുവജനങ്ങൾ, സാധാരണക്കാർ എന്നിവർക്ക് വേണ്ടിയുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം നൽകുന്നത്.
ഉജ്ജ്വല യോജന, കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള പദ്ധതിയിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്ന ആശയത്തെ പാവപ്പെട്ടവർ തിരിച്ചറിയുന്നുണ്ട്. സിഎഎയിലൂടെ ഭിന്നിപ്പ് പടർത്താനാണ് ഒരുവിഭാഗം ശ്രമിച്ചത്. എന്നാൽ ഇന്ന് വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവരാണ് മുസ്ലീം സമൂഹം. അവർക്ക് വസ്തുതകൾ തിരിച്ചറിയാം. തെറ്റിദ്ധാരണ പടർത്തുമ്പോഴും അവർ ശരി തിരിച്ചറിയുകയാണെന്നും അശ്വനി കൂട്ടിച്ചേർത്തു.
കാസർകോടിന് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അത്യാവശ്യമാണ്. നിലവിലെ എംപിയുടെ അനാസ്ഥ കൊണ്ടാണ് കഴിഞ്ഞ ലിസ്റ്റിൽ ഉണ്ടായിരുന്ന കാസർകോടിന് എയിംസ് നഷ്ടമായത്. പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാക്കാൻ സാധിക്കും. അവിടെ അതിനുള്ള സ്ഥലസൗകര്യങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനായി കാസർകോടിനെ ആശ്രയിക്കുന്ന പ്രവണതയാണ് ജില്ലയിലെ യുവാക്കൾക്കുള്ളത്. കേന്ദ്രസർവകലാശാലയല്ലാതെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിന്റെ പ്രശ്‌നമാണ്.
ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തുന്ന യുവാക്കൾക്ക് ജോലി വേണം. അതിനായി പരിശ്രമിക്കും. 2010-ൽ കാസർകോട് ഐടി പാർക്ക് വരുമെന്ന് വി.എസ് അച്ചുതാനന്ദൻ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് ഇതുവരെയും പാലിച്ചില്ല. വികസനത്തിനും മുന്നേറ്റത്തിനുമായി ഒരു സ്ത്രീക്ക് അവസരം നൽകൂവെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും അശ്വിനി പറഞ്ഞു.















