എറണാകുളം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയിൽ വർഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രിയാണ് ജീവനൊടുക്കിയത്.മകൾ സ്നേഹയുടെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെയായിരുന്നു അമ്മ ജീവനൊടുക്കിയത്.
കഴിഞ്ഞ രണ്ട് മാസത്തോളമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്നേഹ. ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തിലാണ് സ്നേഹയ്ക്ക് സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രിയോടെ സ്നേഹ മരിച്ചെന്ന വിവരം ബന്ധു ഫോൺ വിളിച്ചാണ് ഗായത്രിയെ അറിയിച്ചത്. ഇതിന് പിന്നാലെ നെല്ലിക്കുഴിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ഹനുമന്ത് നായിക് ഈ സമയം തിരുവനന്തപുരത്ത് സ്നേഹയെ ചികിത്സിച്ച ആശുപത്രിയിലായിരുന്നു. മകൻ ശിവകുമാറാണ് അമ്മയ്ക്കൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നത്.
ആലുവ യു.സി. കോളേജിൽ എം.ബി.എ. വിദ്യാർഥിനിയായിരുന്നു സ്നേഹ. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയപ്പോഴായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.