തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിലെ ഏത് വകുപ്പ് ലഭിച്ചാലും താൻ മിനിസ്റ്റർ ഓഫ് ട്രിവാൻഡ്രം ആകുമെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മാറി മാറി വന്ന ജനപ്രതിനിധികൾ തീരദേശ മേഖലയെ അവഗണിച്ചെന്നും തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ അഞ്ചിന് ആദ്യ എംപി ഓഫീസ് തുറക്കുക തീരമേഖലയിലായിരിക്കും. തുടർന്ന് ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ വലിയത്തുറ പാലം ശരിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇവയൊന്നും പരിഹരിക്കാനായി സംസ്ഥാന സർക്കാരോ എംപിയോ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആരും എന്താ ചെയ്യാത്തത് എന്നോർത്ത് ആദ്യം എനിക്ക് സങ്കടം വന്നു. പിന്നീട് അത് ദേഷ്യമായി. തന്നോട് നെഞ്ചുരുകിയാണ് ജനങ്ങൾ ദുരിതം പങ്കിട്ടതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ആരും പരിഹാരം കണ്ടെത്തുന്നില്ലെന്നും ജനങ്ങൾ ആരോപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞ പത്ത് വർഷമായി ടോയ്ലറ്റ് സൗകര്യമില്ലെന്നാണ് വനിതകൾ ആരോപിക്കുന്നത്. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ തീരദേശ മേഖലയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.