കോഴിക്കോട്: കല്യാണദിവസമാണെങ്കിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് യുവതി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ഒരുമിച്ചു വന്നതിനാൽ വോട്ട് ചെയ്തിട്ട് മണ്ഡപത്തിലെത്താമെന്ന് നേരത്തെ വിചാരിച്ചിരുന്നുവെന്ന് ഹരിത പറഞ്ഞു.
കല്യാണദിവസം തെരഞ്ഞെടുപ്പ് വന്നപ്പോൾ ആദ്യം വലിയ ടെൻഷനായിരുന്നുവെന്നും പിന്നെ എല്ലാവരും പറഞ്ഞപ്പോൾ വോട്ട് ചെയ്തിട്ട് പോകാമെന്ന് കരുതിയെന്നും ഹരിത പറഞ്ഞു. ആഭരണങ്ങളുൾപ്പെടെ അണിഞ്ഞാണ് യുവതി പോളിംഗ് ബൂത്തിലെത്തിയത്. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട് നടക്കുന്നത്. വെയിലും ചൂടുമൊന്നും വകവക്കാതെ ജനങ്ങൾ തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കാനായി ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിരാവിലെ തന്നെ സ്ഥാനാർത്ഥികൾ വോട്ട് ചെയ്യാനെത്തിയിരുന്നു.















