സിലിഗുരി: രാജ്യത്തിന്റെ പല ഭാഗങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലമരുമ്പോൾ പ്രതിസന്ധിയിലായി വടക്കൻ ബംഗാളിലെ തേയില കർഷകർ. മേഖലയിൽ 500 ൽ അധികം തേയിലത്തോട്ടങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ഇവിടെ നിന്നും 640 ദശലക്ഷം കിലോ തേയിലയാണ് വിളവെടുത്തത്. എന്നാൽ ഇത്തവണ ഇതിൽ വലിയ കുറവ് സംഭവിക്കുമെന്നാണ് കരുതുന്നത്. വടക്കൻ ബംഗാളിലെ ജില്ലകളിലെ ഉയർന്ന താപനിലയാണ് തേയില കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ചൂട് കൂടിയ സാഹചര്യത്തിൽ തേയില ചെടികൾ കരിഞ്ഞുണങ്ങി പോകുന്ന അവസ്ഥയാണ് ഉള്ളത്. ഇത് ഇലകളുടെ വളർച്ച കുറയാനും കാരണമായി. 30 മുതൽ 35 ശതമാനം വരെ വിളവ് കുറയാൻ ഇത് ഇടയാക്കിയിട്ടുണ്ട്. തേയില ഒരു മഴക്കാല വിളയാണ്. മഴ വരുമ്പോൾ വിളവ് കൂടുതൽ ലഭിക്കും. 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയാണ് തേയില ചെടികൾ നന്നായി തഴച്ചു വളരുന്നതിന് അനുയോജ്യം. ചില തേയിലതോട്ടങ്ങളിൽ കൃത്രിമ ജലസേചന സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശാശ്വതമല്ല. പ്രദേശത്തെ മഴയുടെ അഭാവവും ഉയർന്ന താപനിലയും കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലാക്കി. ഈയൊരു അവസ്ഥ തുടരുകയാണെങ്കിൽ തേയില വ്യവസായം പ്രതിസന്ധിയിലാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.