ന്യൂഡൽഹി: എയര്‍ ഇന്ത്യയുടെ എയര്‍ ബസ് A350-900 ന്റെ ആദ്യ അന്താരാഷ്ട്ര യാത്ര ഡൽഹി- ദുബായ് റൂട്ടിൽ. എയർബസ് A350-900 വിമാനം അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ അരങ്ങേറ്റം കുറിച്ചതായി എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. യാത്രക്കാര്‍ക്ക് ലോകോത്തരമായ യാത്രാനുഭവം സമ്മാനിക്കുന്നതിനുകൂടിയാണ് എയര്‍ ഇന്ത്യയുടെ നീക്കം.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡർ നൽകിയിരുന്നു. ഇതിൽ 20 എണ്ണം A350-900 വൈഡ് ബോഡി വിഭാഗത്തിൽ പ്പെട്ടവയായിരുന്നു. തുടർന്ന് ഫ്രാൻസിൽ നിന്ന് രാജ്യത്തെത്തിയ വിമാനങ്ങൾ ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസാണ് നടത്തിയിരുന്നത്.
316 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന A350-900 വിമാനത്തിന് ഒറ്റപ്പറക്കലിൽ 15,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഇതിൽ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകളും 24 പ്രീമിയം ഇക്കണോമി സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഉണ്ട്. എല്ലാ സീറ്റുകളിലും അത്യാധുനിക ഇൻഫോടെയ്മെന്റ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രയ്ക്ക് അനുകൂലമായ രീതിയിലാണ് A350-900 വൈഡ് ബോഡിയുടെ ഘടന. ഒപ്പം 25 ശതമാനം ഇന്ധനക്ഷമതയും കൂടുതലുമാണ്.
നിലവില്‍ എയര്‍ ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളില്‍ ഭൂരിഭാഗവും പഴയതാണ്. അതിനാൽ പുതിയ വിമാനങ്ങൾക്ക് വാങ്ങുന്നതിലായിരുന്ന ടാറ്റാ ഗ്രൂപ്പ് ആദ്യം തന്നെ ശ്രദ്ധ നൽകിയത്. ടാറ്റാ ഏറ്റെടുത്ത ശേഷം 250 എയര്‍ബസിനും 220 ബോയിങ്ങിനുമായിരുന്നു എയര്‍ ഇന്ത്യ ഓര്‍ഡര്‍ കൊടുത്തത്.