ന്യൂഡൽഹി: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി സർക്കാർ അവരുടെ അഴിമതികളിലൂടെ സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ സംസ്ഥാന സർക്കാരിന്റെ ഭരണത്തിലൂടെ ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്‌നാഥ് സിംഗിന്റെ വിമർശനം. കഡപ്പ ജില്ലയിൽ ജമ്മലമഡുഗുവിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കും. ആന്ധ്രാപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പ് ഒരേ സമയമാണ് നടക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യമൊട്ടാകെ ഈ നയം നടപ്പിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഇത് വഴി ധാരാളം സമയവും പണവും ഊർജവും ലാഭിക്കാനാകും. വൈഎസ്ആർസിപി സർക്കാർ അഴിമതിലൂടെ സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ്. നിലവിലെ സർക്കാരിന്റെ ഭരണകാലത്ത് ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. ഇക്കൂട്ടരുടെ അഴിമതി ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ടിഡിപിയുമായും ജനസേനയുമായും ബിജെപി സഖ്യം ചേർന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില ഉൾപ്പെടെ തകരാറിലായിരിക്കുകയാണ്. ജനങ്ങളും ഈ അവസ്ഥയിൽ മടുത്ത് തുടങ്ങിയെന്നും” രാജ്‌നാഥ് സിംഗ് പറയുന്നു.